Friday, December 3, 2010

വിനയപൂര്‍വം ചോദ്യകര്‍ത്താവ്.-ബാഹുല്‍. ആര്‍

വിനയപൂര്‍വം ചോദ്യകര്‍ത്താവ്.
ബാഹുല്‍. ആര്‍
തന്നിരിക്കുന്ന കവിതാശകലങ്ങള്‍ വായിച്ച് 
ചുവടെക്കൊടുത്ത ചോദ്യത്തിന് 
ഉത്തരമെഴുതുക
 "സരസ്വതി പുണ്യവതിയാണ്
അവള്‍ക്കിതൊന്നും കാണേണ്ട
കൂടെപ്പിറപ്പുകളുടെ നിലവിളികളൊന്നും
കേള്‍ക്കേണ്ട
കാരണം
വര്‍ത്തമാനത്തിലേക്കുള്ള പ്രയാണത്തിനിടയ്ക്കെങ്ങോ
അവള്‍ ഗര്‍ഭപാത്രത്തിലേക്കു
തിരിച്ചുപോയി"

"പോകാനൊരുങ്ങുന്നതിനിടയില്‍ 
മേശപ്പുറത്ത് ഒരു കണ്ണടകണ്ടു
അതിലൂടെയായിരുന്നു
എനിക്കു മുമ്പുള്ള മൂന്നുതലമുറകള്‍
എല്ലാം കണ്ടത്
കൌതുകത്തോടെ ഞാനതെടുത്ത് 
വച്ചു നോക്കി
ശൂന്യം"

"പൂമരത്തിന്റെ ചുവട്ടിലിരുന്ന്
ഞാന്‍ ചിന്തിച്ചതുമുഴുവന്‍ 
വിപ്ലവത്തെക്കുറിച്ചായിരുന്നു.
നീയപ്പോള്‍ എന്റെ മടിയില്‍ക്കിടന്ന് 
ജൂലിയറ്റിന്റെ പ്രണയത്തെക്കുറിച്ച് കലഹിക്കുകയായിരുന്നു.
നെരൂദയെ അറിയില്ല എന്ന് നീയെന്നോട് കള്ളം പറഞ്ഞു
ഞാന്‍ കാന്റോജനറലിനെക്കുറിച്ച് സംസാരിച്ചപ്പോള്‍
നീ പറഞ്ഞു:
മലമുകളില്‍നിന്ന് പ്രണയപുഷ്പങ്ങള്‍ കൊണ്ടുവരാറുള്ള
കവിയെ മാത്രമേ നിനക്കറിയാവൂ എന്ന്
പ്രണയവും വിപ്ലവം പോലെ നിലവിളികള്‍ നിറഞ്ഞതാണ്.
രണ്ടുഹൃദയങ്ങള്‍മാത്രം കേള്‍ക്കുന്ന നിലവിളികള്‍
സുഹൃത്തേ,
പ്രണയവും വിപ്ലവവും ജീവിതത്തോടുള്ള
തീവ്രമായ അഭിനിവേശമാണെന്ന്
നീ അറിയാതെപോയി"

ചോദ്യം: ഇതു സൃഷ്ടിച്ച
ചോദ്യകര്‍ത്താവിന്റെ മനോഭാവത്തെക്കുറിച്ച്
ഒരു പേജില്‍കവിയാതെ ഒറ്റവാക്യത്തില്‍ 
കുറിപ്പെഴുതുക .









No comments:

Post a Comment