Saturday, October 30, 2010

ആനപ്പാറ - വിവേക് ജെയിംസ് പ്ലസ്സ് വണ്‍ സയന്‍സ്സ്

                   ആനപ്പാറ 
വിവേക് ജെയിംസ്  പ്ലസ്സ് വണ്‍ സയന്‍സ്സ്

        ആനപ്പാറ! പേരുകേള്‍ക്കുമ്പോള്‍തന്നെ അപാരമായ തലയെടുപ്പും പ്രൌഢിയും മനസ്സിലേക്കൊടിയെതുന്നു .അതേ,....ശരിക്കും ഒരാനയേക്കാളും വളരെ വലുതാണ് ആനപ്പാറ.അതിന്റെ കറുത്ത നിറം കൂടിയാവുമ്പോള്‍ അതിനെ അങ്ങനെ വിളിക്കാതെ തരമില്വ.വൃക്ഷലതാദികളുടെ ഇലച്ചാര്‍ത്തിനുള്ളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും പുറത്തേക്കു കണ്ണും നട്ടിരിക്കുന്ന ആ പാറയെ ആനപ്പാറയെന്നു വിളിച്ച കവിഭാവന ആരുടേതാണാവോ?
        ആനപ്പാറ സ്ഥിതി ചെയ്യുന്നത് എന്റെ വീടിനു ​ഏകദേശം അരക്കിലോമീറ്റര്‍ മുകളിലാണ്.എന്റെ വീടു മുതല്‍ അവിടംവരെയുള്ള ഭാഗം മുഴുവന്‍ കാടുപിടിച്ചു കിടക്കുകയാണ്. പലരും പറഞ്ഞുകേട്ട്  ആനപ്പാറ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരാവേശമായിരുന്നു.അതിസാഹസികങ്ഹളായ ഹോളിവുഡ് സിനിമകള്‍ ഒന്നൊഴിയാതെ കണ്ടും ടോം സോയര്‍,ഹക്കള്‍ബറിഫിന്‍ തുടങ്ങിയ നോവലുകള്‍ വായിച്ചും മനസ്സാകെ ഹരം കൊണ്ടു നില്ക്കുന്ന സമയം.മുന്നില്‍ വരുന്ന എന്തു പ്രതിബന്ധങ്ങളെയും ത്‌‌‌ൃണം പോലെ തട്ടിക്കളയാം എന്ന അബദ്ധധാരണയായിരുന്നു മനസ്സു നിറയെ.എന്തെങ്കിലും ഒരു സാഹസിക പ്രവ‌ര്‍ത്തി ചെയ്യാന്‍ മനസ്സു വെമ്പി.ഞങ്ങള്‍ ഒരുപാട് കാത്തിരുന്നു.ഞാന്‍ കണ്ട സിനിമകളിലെയും വായിച്ച പുസ്തകങ്ങളിലെയുമെന്ന പോലെ പ്രതിബന്ധങ്ങള്‍ എന്നെ തേടിവരാതെയായപ്പോള്‍ ,ഞാന്‍ തന്നെ പ്രതിസന്ധികള്‍ സ്‌ൃഷ്ടിക്കാനാരംഭിച്ചു.ആനപ്പാറക്കയറ്റം ഞാന്‍ അങ്ങനെ സൃഷ്ടിച്ച ഒരു പ്രതിസന്ധിയായിരുന്നു.
ഞങ്ങളും ഞങ്ങളുടെ ഷിന്റോ എന്ന ഒരു സുഹൃത്തും തമ്മിലുള്ള  ഒരു പന്തയമാണ് എന്റെ പ്രഥമ ആനപ്പാറകയറ്റത്തിനു വഴിതെളിച്ചത്. ആനപ്പാറ കയറുക അസാദ്ധ്യമെന്നുവാദിച്ച അവനെ വെല്ലുവിളിക്കുവാന്‍ എന്റെയൊപ്പം വിനീതും എന്റെ സുഹൃത്ത് അഖില്‍ എന്ന ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു. അങ്ങനെ, ജീവന്‍ പണയപ്പെടുത്തിയും ആനപ്പാറ കയറും എന്ന ഉറച്ചതീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. 
എനിക്കും വിനീതിനും അന്ന് ഏഴുവയസ്സാണ് പ്രായം. ഉണ്ണിക്കുട്ടന്‍ എന്നെക്കാളും ഒന്നോ രണ്ടോ ഓണം അധികം ഉണ്ടിട്ടുണ്ടാവണം. 
ഒടുവില്‍, വളരെ അപ്രതീക്ഷിതമായിട്ടാണ് ഞങ്ങളുടെ ആനപ്പാറകയറ്റം സാദ്ധ്യമായത്. ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുകയായിരുന്ന ഞാന്‍ ഒരുപ്രത്യേക സിഗ്നല്‍(അതു ഞങ്ങളുടെ സംഘത്തിന്റെ രഹസ്യ സിഗ്നല്‍ ആണുകേട്ടോ) കേട്ടാണ് താഴേക്കു പോയത്. എന്റെ വീടിനു താഴെ ഇലകള്‍ക്കിടയില്‍ മറഞ്ഞ് ഉണ്ണിക്കുട്ടന്‍ നില്പുണ്ടായിരുന്നു. അവന്‍ സര്‍വ വസ്ത്രവിഭൂഷിതനാണ്, ഇടം കയ്യില്‍ ഒരുബാഗും വലം കയ്യില്‍ ഒരു തോക്കും. പേടിക്കേണ്ട, കളിത്തോക്കാണ്. അവന്റെ നില്പുകണ്ടാല്‍ ചുറ്റും നൂറുകണക്കിനു തീവ്രവാദികള്‍ നില്ക്കുന്നുണ്ടെന്നേ തോന്നൂ. ഒരു സുരേഷ് ഗോപി ചിത്രത്തിലെയെന്നതുപോലെയുള്ള അവന്റെ നില്പ് കണ്ടപ്പോള്‍ തന്നെ എനിക്ക് സംഗതി കത്തി. 
ഞാന്‍ ചോദിച്ചു. ആനപ്പാറ? 
അവന്‍ പറഞ്ഞു. റെഡിയാക് ,വേഗം
എന്തുകൊ​ണ്ട് ഇപ്പോള്‍ ? ഞാന്‍ വീണ്ടും ചോദിച്ചു. 
ഇതാണവസരം, വേഗം. അവനു ക്ഷമ കെട്ടുതുടങ്ങി. ഈ നാലു വാചകങ്ങളില്‍ സംഭാഷണം അവസാനിച്ചു. ഞങ്ങള്‍ അറുബോറന്മാറായതിനാലല്ല, ഈ മുറി വാചകങ്ങളില്‍ സംഭാഷണം അവസാനിപ്പിച്ചത്. ഞങ്ങള്‍ കണ്ട സിനിമകളിലൊക്കെ അങ്ങനെയായിരുന്നു. ഇത്തരം അതിസാഹസികമായ സന്ദര്‍ഭങ്ങളില്‍ നായകന്മാര്‍ അധികം സംസാരിച്ചു സമയം കളയുന്നതായിഞാന്‍ വായിച്ച പുസ്തകങ്ങളിലൊന്നു മുണ്ടായിരുന്നില്ല.

പിന്നെ ആകെയൊരു തിരക്കായിരന്നു. വീട്ടില്‍പോയപാടെ ഒരു ഇന്നര്‍ബനിയനും അതിനുപുറമേ രണ്ടുബനിയനും ആതിനും പുറമേ ഒരു സ്വെറ്ററും ധരിച്ചു. കഴുത്തില്‍സ്കാര്‍ഫ് ചുറ്റി തലയില്‍ തൊപ്പിയും വെച്ചു ഒരു കൂളിംഗ് ഗ്ലാസും കാലുകളില്‍ബൂട്ടും ധരിച്ചു സ്കൂളില്‍കൊണ്ട്പോകുന്ന ബാഗെടുത്ത് പുസ്തകങ്ങളെല്ലാം തട്ടിക്കുടഞ്ഞ് മേശയിലിട്ടു. എന്നിട്ട് അതില്‍ എന്റെയും വിനീതിന്റെയും ആയുധങ്ങള്‍ -അഥവാ ഒരു പഴയകത്തി, ഞാന്‍ തന്നെ യുണ്ടാക്കിയ ബൂമറാങ്ങിന്റെ ഒരു മാതൃക,മൊട്ടുസൂചികള്‍, ഇരുമ്പുകഷണങ്ങള്‍, തുടങ്ങിയവ പെറുക്കിവച്ചു.അതിസാഹസികമായ ഞങ്ങളുടെ യാത്രയില്‍ കഴിക്കുവാന്‍ അടുക്കളയില്‍ നിന്നെടുത്ത ബേക്കറി ഐറ്റംസും വെള്ളവും കരുതി. ഒപ്പം രണ്ടുഗ്ലാസുകളും കരുതി. എന്റെ പ്രിയപ്പെട്ട തോക്ക് കയ്യില്‍ത്തന്നെ കരുതി. വഴിയില്‍ വച്ചെങ്ങാനും ആവശ്യം വന്നാലോ ?
അങ്ങനെ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കണ്ണുവെട്ടിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അവിടെ ഉണ്ണിക്കുട്ടന്‍ നില്പുണ്ടായിരുന്നു. കുറെ നേരത്തെ തുടര്‍ച്ചയായ നില്പ് അവനെ മടുപ്പിച്ചിരുന്നു. എന്നാല്‍ ചുമ്മാ നിലത്തിരുന്ന്  അത്യന്തം സാഹസികമായ അ യാത്രയുടെ ഗൌരവം നഷ്ടപ്പെടുത്താന്‍ അവന്‍ ഒരുക്കമായിരുന്നില്ല. അപ്പോള്‍ ഞങ്ങളെ കണ്ടാല്‍ സാക്ഷാല്‍ രജനീകാന്ത് ത്രിബിള്‍ റോളില്‍ നില്ക്കുന്നതുപോലെയുണ്ടായിരുന്നു. 
ഒട്ടും വൈകിയില്ല. ആ ഐതിഹാസികയാത്രയ്ക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു.അല്പം നടന്നുകഴിഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഞങ്ങളെ മെല്ലെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചുറ്റും നോക്കി സസൂക്ഷ്മം ബാഗ് തുറന്നു. പിന്നെ പതിയെ ഒരു പാതാളക്കരണ്ടി പുറത്തെടുത്തു. അതിന്റെ അറ്റത്ത് വളരെ നീണ്ട ഒരു കയറും ഉണ്ടായിരുന്നു.  അത് തന്റെ വല്യച്ഛന്‍ കിണറുകുഴിച്ചപ്പോള്‍ ഉപയോഗിച്ചതാണെന്നും അതെറിഞ്ഞ് ആനപ്പാറയിലെ കല്ലുകളിലുടക്കിയാല്‍ നിഷ്പ്രയാസം മുകളിലെത്താമെന്നും അവന്‍ മന്ത്രിച്ചു. ഞാന്‍ അന്നാദ്യമായിട്ടായിരുന്നു ഒരു പാതാളക്കരണ്ടി കണ്ടത്. അതിന്റെ ഉപയോഗത്തെപ്പറ്റി കൃത്യമായ ധാരണയൊന്നും ഇല്ലായിരുന്നെങ്കിലും ആ യാത്രയില്‍ അതു ഞങ്ങളെ ഒരുപാടൊരുപാട് സഹായിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു. 
ഇടതൂര്‍ന്നു വളര്‍ന്ന റബ്ബര്‍ മരങ്ങളുടെയും അതുകഴിഞ്ഞുകാണായ തെങ്ങിന്‍ തോപ്പുകളുടെയും ഇടയില്‍ക്കൂടി ഞങ്ങള്‍ മുകള്ലേക്കുനീങ്ങി. ചുറ്റുമുള്ളമരങ്ങള്‍ അത്യന്തം ഭീകരന്മാരായ ശത്രുക്കളായി ഞങ്ങള്‍ക്കുതേന്നി. വായിച്ചറിഞ്ഞസാഹസികനോവലുകളിലെ കഥാപാത്രങ്ങളായി ഞങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. വഴിയില്‍ക്കണ്ട കമ്യൂണിസ്റ്റുകാടുകളുടെ തലയരിഞ്ഞുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. 
എന്റെ വീടിന്റെ മുമ്പില്‍ക്കൂടി ഒരു തോട് ഒഴുകുന്നുണ്ട്. പോയവഴിയിലെല്ലാം ആ തോട് ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. ഒടുവില്‍ ഞങ്ങളുമായി പന്തയത്തിലേര്‍പ്പെട്ട ഷിന്റോയുടെ വീട്ടുമുറ്റത്ത് ആ യാത്ര അവസാനിച്ചു. 
ഞങ്ങളെക്കണ്ടതും ഷിന്റോ പുറത്തേക്കുവന്നു. ഞങ്ങള്‍ ഞങ്ങളുടെ യാത്രയെപ്പറ്റി അവനോടുപറഞ്ഞു. അതുപറഞ്ഞതും അവന്റെ മുഖത്ത് ഒരുവല്ലാത്ത ഭാവം മിന്നിമറഞ്ഞത് ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളെ അല്പം മാറ്റിനിര്‍ത്തി ചോദിച്ചു. 
കയറുമെന്ന കാര്യം ഉറപ്പാണോ?
ഞങ്ങള്‍ പറഞ്ഞു. ഉറപ്പ്.
അവന്‍ അകത്തേക്കുപോയി. എന്നിട്ട് ഒരുകഷണം കടലാസുമായി തിരിച്ചെത്തി. അവന്‍ അതു ഞങ്ങള്‍ക്കു നേരെ നീട്ടി. ഞാന്‍ അതുറക്കെ വായിച്ചു. 
ഈ യാത്രയില്‍ ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം മറ്റാരിലും നിക്ഷിപ്തമല്ല. ഈ യാത്ര തികച്ചും ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. 
ഞങ്ങള്‍ മൂവരും മുഖത്തോടുമുഖം നോക്കി. യാതൊരു ഭാവഭേദവുമില്ലാതെ ഷിന്റോ പറഞ്ഞു. ആ കടലാസിനുതാഴെ ഒപ്പിട്. താഴെ വിരലടയാളവും വേണം.  
ഞങ്ങള്‍ തരിച്ചിരുന്നുപോയി. എന്നാല്‍ അതിനെ ഒരുവെല്ലുവിളിയായിത്തന്നെ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും വിനീതും ഉണ്ണിക്കുട്ടനും അതില്‍ ഒപ്പുവച്ചു. ഞങ്ങള്‍ വീണ്ടും നടന്നു. കുത്തനെയുള്ളകയറ്റം ആരംഭിച്ചു. അത് ആള്‍ത്താമസമുള്ളപ്രദേശമല്ല. വഴിയാണെങ്കില്‍ വല്ലാതെ കാടുപിടിച്ചുകിടക്കുന്നു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ മൂന്നുപേരിലാര്‍ക്കും ആനപ്പാറയിലേക്കുള്ളകൃത്യമായ വഴി അറിയില്ലായിരുന്നു. അതുകൊണ്ട് മുന്നില്‍ക്കണ്ട വഴികളിലൂടെയൊക്കെ ഞങ്ങള്‍നടന്നു. ഞാന്‍ എന്റെ തോക്കില്‍ മുറുകെപ്പിടിച്ചു. 
ഒടുവില്‍ വളരെ അകലെനിന്നുതന്നെ ഒരുവലിയപാറ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. അത് ഞങ്ങള്‍ക്ക സാക്ഷാല്‍ എവറസ്റ്റ് കൊടുമുടിപോലെ തോന്നി. അത്രയും വലിയ പാറകീഴടക്കുക എന്ന ഞങ്ങളുടെ ദൌത്യത്തോട് ഞങ്ങള്‍ക്കുതന്നെ മതിപ്പുതോന്നി. അത്ഭുതമെന്നുപറയട്ടെ, ഞങ്ങള്‍ താഴെ മുതലേ കണ്ടുവന്ന തോട് അവിടെ വച്ച് വീണ്ടും കാണായി. കൂടുതല്‍ അടുത്തുചെന്നപ്പോഴാണ് മനസ്സിലായത് ആ തോട് ഉത്ഭവിക്കുന്നത് ആനപ്പാറയുടെ ചുവട്ടില്‍നിന്നാണ്. ചെറിയ ഒരുറവയായി ആരംഭിക്കുന്ന ആ തോടാണ് എന്റെ വീട്ടിനു സമീപത്തുകൂടി കൂലംകുത്തിയൊഴുകുന്നത്. ആനപ്പാറയിലെത്തിയതിനൊപ്പം മറ്റൊരുരഹസ്യം കൂടി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. 
ആനപ്പാറയുടെ ചുവട്ടിലെത്തിയതോടെ ഞങ്ങളുടെ യാത്രയുടെ ഒരുഘട്ടം അവസാനിച്ചതായി എനിക്കുതോന്നി. ആനപ്പാറകയറ്റം എത്രമാത്രം എളുപ്പമാവുമെന്ന് എനിക്ക് യാതൊരു ഈഹവുമുണ്ടായിരുന്നില്ല. 
അവിടെവച്ച് ഞങ്ങള്‍ കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഞങ്ങള്‍ ഏകദേശം കാലിയാക്കി.സത്യത്തില്‍ വിശപ്പുണ്ടായിട്ടൊന്നുമല്ല. ഞാന്‍ വായിച്ചകഥളിലുംകണ്ടസിനിമകളിലുമൊക്കെ അങ്ങനെയായിരുന്നു. അതിനുശേഷം ഉണ്ണിക്കുട്ടന്‍ പതിയെ അവന്റെ ബാഗിനുള്ളില്‍ കരുതിയിരുന്ന പാതാളക്കരണ്ടി പുറത്തെടുത്തു. എന്നിട്ട് അത് പാറയുടെ മുകളിലേക്കെറിഞ്ഞു. എന്നാല്‍ അത് എവിടെയെങ്കിലും എറിഞ്ഞുടക്കുവാനുള്ള അവന്റെ ശ്രമം പരിപൂര്‍ണ്ണമായും നിഷ്ഫലമാവുകതന്നെ ചെയ്തു. അതു ഞങ്ങളെ ആശങ്കയിലാഴ്ത്തി. ഒന്നിലേറെത്തവണ അവന്‍ അതിനുശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും അവന്‍ പരാജയമടഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മടങ്ങിപ്പോകാന്‍ തന്നെ തീരുമാനമെടുത്ത ഒരുഘട്ടത്തില്‍ അസാമാന്യധൈര്യത്തോടെ വിനീത് മുന്നോട്ടുവന്നു. വെറും കൈകള്‍കൊണ്ട് പാറയില്‍പിടിച്ചുകയറുക എന്ന ശ്രമകരമായ ദൌത്യത്തിന് അവന്‍ തയ്യാറായി. 
പാറയുടെ മുകളില്‍ കട്ടികൂടിയ വള്ളിപ്പടര്‍പ്പുകളുണ്ട്. ഞാന്‍ മുകള്ലെത്തി ,അവയില്‍ ഈ പാതാളക്കരണ്ടികൊളുത്തിയാല്‍ നിങ്ങള്‍ക്കുരണ്ടുപേര്‍ക്കും മുകളിലെത്താം.  അവന്‍ പറഞ്ഞു. അവന്റെ ധൈര്യം കണ്ടു ഞങ്ങള്‍ അമ്പരന്നുപോയി. അവന്‍ ആ ഉദ്യമത്തിന് തുടക്കം കുറിച്ചു. അതിഭയങ്കരമായ പാറകളിലൂടെ അവന്‍ കയറിപ്പോകുന്നത് ആരാധനയോടെ ഞാനും ഉണ്ണിക്കുട്ടനും നോക്കിനിന്നു. 
ഏകദേശം പത്തുമിനിട്ടുകൊണ്ട് അവന്‍ മുകളിലെത്തി. അവന്‍ ആനന്ദനൃത്തം ചവിട്ടി. ആ അസുലഭമുഹൂര്‍ത്തം താഴെ ഞങ്ങളും ആവോളം ആസ്വദിച്ചു. അവന്‍ തന്റെ കയ്യില്‍ കരുതിയിരുന്ന പാതാളക്കരണ്ടി മുകളിലെ വള്ളിപ്പടര്‍പ്പുകളില്‍കൊളുത്തി. പിന്നെ അതില്‍പിടിച്ചുമുകള്ലേക്കുകയറി.  ടോബി മഗ്യൂറിന്റെ യും അര്‍ണോള്‍ഡ് ഷ്വാര്‍സനഗറിന്റെയും ഞാന്‍കണ്ട ചിത്രങ്ങള്‍ എന്റെ മനസ്സിലാക്കോടിയെത്തി. ഒടുവില്‍ ഞാനും ആനപ്പാറയുടെ മുകളിലെ ത്തി. വലിയ തടിനായിരുന്ന ഉണ്ണിക്കുട്ടനെ മുകളിലെത്തിക്കുവാന്‍ ഭഗീരഥപ്രയത്നം തന്നെ വേണ്ടിവന്നു. ഞങ്ങള്‍ക്കു പത്തുമിനിട്ടുവേണ്ടിവന്നിടത്ത് അവന് ഇരിപതുമിനിട്ടുവെണ്ടിവന്നു. 
ഹാവൂ... അങ്ങനെ ഒടുവിലിതാ ഞങ്ങള്‍ ആനപ്പാറയുടെ മുകളിലെത്തിയിരിക്കുന്നു. അതെ ഞങ്ങള്‍ ആനപ്പാറയുടെ മുകളിലെത്തിയിരിക്കുന്നു. ഞങഅങള്‍ ആനന്ദനൃത്തം ചവിട്ടി. കണ്ണില്‍ക്കണ്ട ചെടികള്‍പറിച്ചെടുത്തു പുഷ്പവൃഷ്ടിനടത്തി. 
എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. എവിടെനിന്നോ കടുത്ത ശകാരവര്‍ഷം ഞങ്ങള്‍ക്കുമേല്‍ വന്നുവീണു. നോക്കുമ്പോള്‍ അടുത്തവീട്ടിലെ ഒരു ചേച്ചി കുറച്ചപ്പുറം കലിതുള്ളിനില്ക്കുന്നു. പടുകൂറ്റന്‍ പാറയ്ക്കുമുകളിലെ ഞ്ങ്ങളുടെ നില്പുകണ്ട് അവര്‍ ഞെട്ടിപ്പോയി. പിന്നെ ശാസനകളുടെ ഒരു കൂമ്പാരമായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടുവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴുമുണ്ടൊരുപ്രശ്നം. ഞങ്ങള്‍വന്നവഴിയുടെ ഒത്ത നടുക്കാണ് ആ ചേച്ചിയുടെ നില്പ്. ഞങഅങള്‍ തരിച്ചുപോയനിമിഷം... എന്നാല്‍ പെട്ടെന്ന് എന്റെ മനസ്സിലൊരു കൊള്ളിയാന്‍ മിന്നിമാഞ്ഞു.  തോട്... അതെ. .. തോടുതന്നെയാണ് മാര്‍ഗം. ആനപ്പാറയുടെ ചുവട്ടില്‍നിന്നും ഉദ്ഭവിക്കുന്ന തോട് നേരേ ഞങ്ങളുടെ വീട്ടിനു മുമ്പിലൂടെയാണ് ഒഴുകുന്നത്. അതുവഴിപോയാല്‍ കൃത്യം വീട്ടിലെത്താം. പിന്നെ ഒരോട്ടമായിരുന്നു. തോടുവഴിയുള്ളഇറക്കം വളരെ ക്ലേശകരമായിരുന്നു. എന്നാല്‍ അന്നത്തെ ആ വെപ്രാളത്തില്‍ ഞങ്ങളതൊന്നുമറിഞ്ഞില്ല. വഴിയില്‍ പലയിടത്തും കൈകാലുകള്‍ മുള്ളുകൊണ്ടു വലിഞ്ഞു. പലയിടത്തും വീണു. എങ്കിലും അയല്‍ക്കാരിയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷമായിരിന്നു ഞങ്ങള്‍ക്ക്.ഒടുവില്‍ ഐതിഹാസികമായ ആ യാത്ര അവിടെ അവസാനിച്ചു. 
ശൂന്യമായ ജീവിതത്തില്‍ ഓര്‍മകള്‍ കുളിര്‍ജലം തളിക്കുന്നു.  
             
       

No comments:

Post a Comment